കോട്ടയം: മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായിരുന്ന റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ (96) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ പിന്നീട് നടത്തുമെന്ന് സഭാ അധികൃതർ അറിയിച്ചു.
1929 ഡിസംബർ 5-ന് ജനിച്ച കുര്യാക്കോസ് കോർ എപ്പിസ്കോപ്പ 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മാർ ദീവന്നാസ്യോസ് തിരുമേനിയിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. തുടർന്ന് 1957-ൽ പുണ്യശ്ലോകനായ പൗലോസ് മാർ പീലക്‌സിനോസ് തിരുമേനിയിൽ നിന്ന് കശ്ശീശ്ശ പട്ടവും സ്വീകരിച്ചു. 1993-ൽ പെരുമ്പള്ളിയിൽ വെച്ച് ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് അദ്ദേഹത്തെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തിയത്.
2007-ൽ മാത്യൂ പി. എലിയാസ് കോർ എപ്പിസ്കോപ്പയുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രലിന്റെ വികാരിയായി ചുമതലയേറ്റ അദ്ദേഹം ദീർഘകാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രിയുടെയും മാനേജരായും വിവിധ ഭക്തസംഘടനകളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആത്മീയ-സാമൂഹിക മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.
ഭാര്യ: അന്നമ്മ കുര്യാക്കോസ് മക്കൾ: ഡോ. ഇ. കെ. തോമസ് (മുൻ വകുപ്പ് മേധാവി, കാർഷിക സാമ്പത്തികശാസ്ത്ര വകുപ്പ്, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഡോ. ഇ. കെ. മാത്യു (മുൻ രജിസ്ട്രാർ, കേരള കാർഷിക സർവകലാശാല), പ്രൊഫ. ഇ. കെ. കുര്യാക്കോസ് (മുൻ പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളേജ് മണർകാട്), ഇ. കെ. എലിയാമ്മ, ഇ. കെ. അന്നമ്മ.
മരുമക്കൾ: ലൈലമ്മ തോമസ്, രജീന ജോർജ് (മുൻ ഉദ്യോഗസ്ഥ, BPCL), പരേതനായ സുകു ചുങ്കത്ത്, പ്രൊഫ. ഡോ. ഇ. വി. നൈബി (മുൻ ഡയറക്ടർ ഓഫ് അക്കാദമിക് ആൻഡ് പി.ജി. സ്റ്റഡീസ്, കേരള കാർഷിക സർവകലാശാല).
സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന റവ. ഈ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പയുടെ നിര്യാണം വിശ്വാസി സമൂഹത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.










































































