തിരുവനന്തപുരം: ജനപ്രതിനിധികൾക്ക് പുറമെ പൊതുജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം ഒരുക്കുന്ന ചരിത്രപരമായ തീരുമാനത്തിലേക്ക് കേരള നിയമസഭ നീങ്ങുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നിയമസഭയിൽ ജനപങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ, സൗണ്ട് പാർക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കർ.
വിദേശ രാജ്യങ്ങളിലെ ജനപ്രതിനിധി സഭകളിൽ നടപ്പിലുള്ള മാതൃകകൾ പഠിച്ച് പൊതുജനങ്ങൾക്കും സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
നിയമസഭയെ കൂടുതൽ ജനകീയമാക്കുന്നതിനായി നിരവധി പദ്ധതികൾ പരിഗണനയിലാണെന്നും സ്പീക്കർ അറിയിച്ചു. 138 വർഷത്തെ ചരിത്രമുള്ള കേരള നിയമസഭയുടെ അപൂർവവും വിലമതിക്കാനാവാത്തതുമായ പുസ്തകങ്ങളും രേഖകളും ഡിജിറ്റലൈസ് ചെയ്ത് ഓഡിയോബുക്കുകളാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെയും നിയമസഭയുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും നിയമനിർമാണ പ്രക്രിയയിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യമെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.




































































