ശിവഗിരി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ശിവഗിരി മഠത്തിൽ നിന്ന് ആരംഭിക്കുന്ന സൗജന്യ ബസ് സർവീസിന് ഇന്ന് തുടക്കമായി.
ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സർവീസ് ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ശിവഗിരി മഠത്തിൽ നിന്ന് പുറപ്പെടുന്ന ഈ സർവീസ്, സംസ്ഥാനതലത്തിൽ പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 3,125 കെഎസ്ആർടിസി ബസുകളിൽ ഒന്നാണ്.
സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും സാമ്പത്തിക ഭാരം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ശിവഗിരി മഠത്തിൽ നിന്ന് ആരംഭിച്ച പുതിയ സർവീസ് തീർഥാടകരും പ്രദേശത്തെ വനിതാ യാത്രക്കാരും ഉൾപ്പെടെ നിരവധി പേർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഡി.ഇ. ഷാജി, ജി.ഡി.പി.എസ്. ജോയിന്റ് സെക്രട്ടറി കെ. ജയഘോഷ് പട്ടേൽ, സാമൂഹിക പ്രവർത്തകരായ ഷാലി, പി.എം. ബഷീർ എന്നിവർ പങ്കെടുത്തു.
സ്ത്രീകളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന പദ്ധതികളിലൊന്നായ പ്രിയദർശിനി പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ശിവഗിരിയിൽ ആരംഭിച്ച പുതിയ സർവീസെന്ന് അധികൃതർ പറഞ്ഞു.



































































