ഫുട്ബോൾ ആരാധകർക്ക് ആശ്വാസ പ്രതീക്ഷയായി ശ്രദ്ധേയമായ നിയമനടപടി. FIFA ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട ഹർജിയില്‍, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും പൊതുപ്രക്ഷേപണ ഏജൻസിയായ Prasar Bharatiക്കും Delhi High Court നോട്ടീസ് അയച്ചു.
ലോകകപ്പ് ആരംഭിക്കാന്‍ ഏകദേശം ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗിക സംപ്രേഷണാവകാശം ആരും ഏറ്റെടുത്തിട്ടില്ലെന്നതാണ് ഹർജിക്കാരന്റെ പ്രധാന വാദം. ഫുട്ബോൾ ആരാധകർ ഏറെ ഉള്ള രാജ്യമായ ഇന്ത്യയില്‍ ലോകകപ്പ് സംപ്രേഷണം ഇല്ലാതെ പോകുന്നത് വലിയ നിരാശയാണെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹർജിയിലെ പ്രധാന ആവശ്യം, ലോകകപ്പ് മത്സരങ്ങള്‍ രാജ്യത്ത് സൗജന്യമായി ലഭ്യമാകുന്ന Doordarshan അല്ലെങ്കിൽ DD Sports മുഖേന സംപ്രേഷണം ചെയ്യണമെന്നാണ്.
2026, 2030 ലോകകപ്പുകളുടെ സംപ്രേക്ഷണാവകാശത്തിന് ഫിഫ ആദ്യം 10 കോടി യുഎസ് ഡോളർ വില നിശ്ചയിച്ചിരുന്നുവെന്ന് ഹർജിയില്‍ പറയുന്നു. എന്നാല്‍ സംപ്രേഷകരുടെ താത്പര്യമില്ലായ്മയെ തുടര്‍ന്ന് ഈ തുക 3.5 കോടി ഡോളറായി കുറച്ചുവെന്നും, എന്നിട്ടും ഒരു കരാറും ഇതുവരെ അന്തിമമായിട്ടില്ലെന്നും ആരോപിക്കുന്നു.
2007ലെ സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് സിഗ്നല്‍സ് നിയമപ്രകാരം ഫിഫ ലോകകപ്പ് ദേശീയ പ്രാധാന്യമുള്ള കായിക ഇനമാണെന്നും, അതിനാല്‍ പൊതുജനങ്ങള്‍ക്ക് മത്സരം ലഭ്യമാക്കാനുള്ള ബാധ്യത സർക്കാരിനും പ്രസാർ ഭാരതിക്കും ഉണ്ടെന്നും ഹർജിയില്‍ വ്യക്തമാക്കുന്നു.
ഹർജിയില്‍ കോടതി ഇനി സ്വീകരിക്കുന്ന നടപടികളിലേക്ക് രാജ്യത്തെ ഫുട്ബോൾ ആരാധകർ ശ്രദ്ധ തിരിച്ചിട്ടുണ്ട്.












































































