വെള്ളൂർ ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച യുഡിഎഫ് നേതൃത്വവും നിലവിലെ ആറാം വാർഡ് മെമ്പറും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
സാമൂഹ്യ ക്ഷേമ വകുപ്പ് 2024-ൽ പ്രസിദ്ധീകരിച്ച അംഗൻവാടി നിയമന റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് തെറ്റായ പ്രചാരണം നടത്തിയെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഈ പ്രചാരണത്തിലൂടെ ജനങ്ങൾക്കിടയിൽ ജാതീയമായ വേർതിരിവും തെറ്റിദ്ധാരണയും സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുവെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
ക്രമക്കേട് ആരോപിക്കപ്പെട്ട അതേ റാങ്ക് ലിസ്റ്റിൽ നിന്നാണ് നിലവിലെ ആറാം വാർഡ് മെമ്പർ പിന്നീട് ജോലി നേടിയതെന്നും എൽഡിഎഫ് ചൂണ്ടിക്കാട്ടി. ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സുതാര്യമായ രീതിയിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിനെയും നിയമന നടപടികളെയും തിരഞ്ഞെടുപ്പ് സമയത്ത് വിവാദമാക്കാൻ ശ്രമിച്ചതായും പ്രസ്താവനയിൽ പറയുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളെ പോലും സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിലുള്ള കള്ളപ്രചാരണമാണ് നടന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിച്ച് യുഡിഎഫും ആറാം വാർഡ് മെമ്പറും നിരുപാധികം മാപ്പ് പറയണമെന്നും എൽഡിഎഫ് വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ടി.വി. ബേബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.













































































