കോട്ടയം: ടി.ബി റോഡിൽ ദശാബ്ദങ്ങളായി സിനിമാപ്രേമികളുടെ ആവേശകേന്ദ്രമായിരുന്ന അനശ്വര തിയേറ്റർ ഇനി ഓർമ്മകളിലേക്ക് മാറുന്നു. തിയേറ്ററും അനുബന്ധ ഭൂമിയും മറ്റൊരു സംരംഭത്തിനായി വിൽക്കപ്പെട്ടതിനെ തുടർന്ന് തിയേറ്ററിന്റെ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചു. നഗരത്തിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായിരുന്ന ഈ സിനിമാശാലയുടെ തിരശ്ശീല ഇനി ഉയരില്ല.
ആദ്യകാലത്ത് രാജമഹാൽ തിയേറ്റർ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. അന്നത്തെ കാലഘട്ടത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച രാജമഹാൽ, കോട്ടയത്തെ ഏറ്റവും ജനപ്രിയ സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ ഒന്നായി വളർന്നു. വലിയ ബജറ്റ് ചിത്രങ്ങളും ക്ലാസിക് സിനിമകളും കാണാൻ ജനങ്ങൾ ഇവിടെ തടിച്ചുകൂടിയിരുന്നു.
കോട്ടയത്തിന്റെ സാംസ്കാരിക ജീവിതത്തിൽ അനശ്വരയ്ക്ക് ഉണ്ടായിരുന്ന പ്രത്യേക സ്ഥാനത്തെ ഓർമ്മിപ്പിക്കുന്ന മറ്റൊരു ഘടകമാണ് വർഷങ്ങളായി ഇവിടെ നടന്നുവരുന്ന കോട്ടയം അന്താരാഷ്ട്ര ചലച്ചിത്ര മേള. ഓരോ വർഷവും നിരവധി ദിവസങ്ങളോളം നീണ്ടുനിന്ന ഈ ചലച്ചിത്രമേളയുടെ പ്രധാന വേദിയായി അനശ്വര തിയേറ്റർ പ്രവർത്തിച്ചു. ഈ വർഷം ഏഴ് ദിവസങ്ങളിലായി ഏകദേശം 40 ഓളം രാജ്യാന്തര-ദേശീയ സിനിമകൾ ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ചലച്ചിത്രാസ്വാദകരും വിദ്യാർത്ഥികളും സിനിമാ പ്രവർത്തകരും ഒത്തുചേരുന്ന ഒരു സാംസ്കാരിക വേദിയായി അനശ്വര മാറിയിരുന്നു.
കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം നവീകരിക്കുകയും പുതിയ മാനേജ്മെന്റിന്റെ കീഴിൽ 'അനശ്വര' എന്ന പേരിൽ പുനർജനിക്കുകയുമായിരുന്നു. പുത്തൻ സാങ്കേതികവിദ്യയും മികച്ച സീറ്റിംഗ് ക്രമീകരണങ്ങളും ഒരുക്കിയതോടെ രണ്ടാം വരവിലും കോട്ടയംകാരുടെ പ്രിയപ്പെട്ട സിനിമാതാവളമായി മാറാൻ അനശ്വരയ്ക്ക് കഴിഞ്ഞു.
മൾട്ടിപ്ലക്സുകളുടെ കടന്നുകയറ്റവും കോവിഡ് പ്രതിസന്ധിയും സിംഗിൾ സ്ക്രീൻ തിയേറ്ററുകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ സ്ഥലം മറ്റൊരു സംരംഭത്തിനായി വാങ്ങാനുള്ള നീക്കം നടന്നത്. കച്ചവടം ഔദ്യോഗികമായി പൂർത്തിയായതോടെ തിയേറ്ററിലെ പ്രദർശനങ്ങൾ അവസാനിപ്പിക്കുകയും സിനിമാ ഉപകരണങ്ങൾ മാറ്റുകയും ചെയ്തു. കെട്ടിടം വൈകാതെ തന്നെ മറ്റ് ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യപ്പെടും.
പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ഒട്ടനവധി സിനിമാ ഓർമ്മകൾ സമ്മാനിച്ച ഇടമാണ് അനശ്വര. റിലീസ് ചിത്രങ്ങളുടെ ആദ്യദിന ആഘോഷങ്ങളും, കയ്യടികളും, ആവേശവുമൊക്കെയായി നിറഞ്ഞിരുന്ന ആ സിനിമാശാല ഇനി ചരിത്രത്തിന്റെ ഭാഗമാണ്.
അനശ്വരയ്ക്ക് മുമ്പ് സ്റ്റാർ തിയേറ്റർ, പദ്മ തിയേറ്റർ തുടങ്ങിയ പ്രമുഖ സിംഗിൾ സ്ക്രീൻ തിയേറ്ററുകളും സമാനമായി കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. നഗരഹൃദയത്തിലെ ഒരു വലിയ വിനോദകേന്ദ്രം കൂടി ഇല്ലാതാകുന്നതിന്റെ നിരാശയിലാണ് കോട്ടയത്തെ സിനിമാ ആസ്വാദകർ.














































































